Powered By Blogger

Friday 3 April, 2009

സംസാരം

കുളിക്കാനായി പുഴക്കരയിലെത്തിയ സുധീഷ്‌ ഏതോ അധൃശ്യ ഭിത്തിയിലിടിച്ചിട്ടെന്നവണ്ണം നിന്നു. തനിക്ക്‌ വഴി മാറിപ്പോയോ എന്നവൻ സംശയിച്ചു. ആകുലതയോടെ ചുറ്റും നോക്കിയ സുധി നെടുവീർപ്പിട്ടു.
"ഇല്ല , തനിക്കു തെറ്റിയിട്ടില്ല. അവർ ഇപ്പോഴും പ്രണയിക്കുന്നുണ്ട്‌. ചുരുങ്ങിയത്‌ അമ്പത്‌ വർഷമെങ്കിലുമായിക്കാണും ഈ പ്രണയവും കെട്ടിപ്പിടുത്തവും തുടങ്ങിയിട്ട്‌. അമ്മായിപ്പനയ്‌ക്ക്‌ ഒരു മാറ്റവുമില്ല; അല്ല, എങ്ങനെ മാറാനാണ്‌? അതുപോലെയാണല്ലോ അമ്മാവൻ അമ്മായിയെ കെട്ടിപ്പിടിച്ചിരിക്കുന്നത്‌. അമ്മായിക്ക്‌ ചിലപ്പോൾ ശ്വാസം മുട്ടുന്നുണ്ടാവാം. പാവം.
തനിക്ക്‌ തെറ്റിയിട്ടില്ല; പക്ഷേ ഏരോൽക്കടവെവിടെ? ഇവിടെയുണ്ടായിരുന്ന കൈതക്കാടും കണ്ടൽക്കാടുമെല്ലാമെവിടെ? ആകാശം പോലും മാറിപ്പോയിരിക്കുന്നു.
എരണ്ടകളുടെയും മുണ്ടക്കൊക്കുകളുടെയും ശബ്‌ദത്തിനായി അവൻ കാതോർത്തു. സുധിയുടെ കാത്തിരിപ്പിനു ഫലമുണ്ടായതുപോലെ ഒരു സ്വരം കേട്ടു. അവൻ സന്തോഷത്തോടെ ശ്രദ്ധിച്ചു. പക്ഷെ ആ സ്വരം വലിയ ഇരമ്പലായി മാറിയപ്പോഴാണ്‌ അവൻ തനിക്ക്‌ പറ്റിയ അമളി മനസ്സിലാക്കിയത്‌. അത്‌ തീവണ്ടിയുടെ ഇരമ്പലായിരുന്നു. അവന്‌ നാണക്കേടും സങ്കടവും ദേഷ്യവുമെല്ലാം തോന്നി.
ഏരോൽക്കടവു മാത്രമല്ല അരയിപ്പുഴ തന്നെ അപ്രത്യക്ഷമായിരിക്കുന്നു. പൂഴിമണ്ണിനു നടുവിൽ ചെറിയ നീർക്കോലി കിടക്കുന്നതുമാതിരി പുഴ തന്റെ ജീവന്റെ തുടിപ്പറിയിക്കാൻ ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നു. പാരീസിലെ ഫ്ലാറ്റിലെ ബാത്ത്‌റൂമിൽ കിട്ടുന്ന ഇളം ചൂടുവെള്ളത്തിൽ കുളിച്ചു വളർന്ന അവന്റെ യൗവ്വനം തണുത്ത പുഴവെള്ളത്തിനായി കൊതിച്ചു. ജലത്തിനു മുകളിലേക്ക്‌ കുതിച്ചുപൊങ്ങുന്ന ചെമ്പല്ലിക്ക്‌ വേണ്ടി സുധിയുടെ കണ്ണുകൾ പരതി.
തന്റെ പിന്നിൽ ആരോ നിൽക്കുന്നതു പോലെ തോന്നി അവന്‌. തിരിഞ്ഞു നോക്കുന്നതിന്‌ മുൻപുതന്നെ മൃദുലമായ രണ്ടു കരങ്ങൾ അവനെ ചുറ്റി വരിഞ്ഞു.
"എന്താ സുധിയേട്ടാ പേടിച്ചുപോയോ?"
"ആഹാ! നീയായിരുന്നോ? ഞാനാകെ പേടിച്ചുപോയല്ലോ- നീയെന്താ ഇപ്പൊഴും കൊച്ചുകുട്ടികളെപ്പോലെ? ആരെങ്കിലും കണ്ടാൽ....."
ആരുകണ്ടാലെനിക്കെന്താ, ഇവിടെല്ലാവർക്കുമറിയാം ഞാൻ സുധിയേട്ടന്റെ പെണ്ണാണെന്ന്‌"
സുധീഷിന്റെ മുറപ്പെണ്ണാണ്‌ സുചിത്ര. അതിന്റെ സ്വാതന്ത്ര്യം അവളുടെ എല്ലാ പ്രവർത്തികളിലുമുണ്ടായിരുന്നു. എയർപോർട്ടിൽ വെച്ച്‌ കണ്ടമാത്രയിൽ ഓടിവന്ന്‌ തന്നെ കെട്ടിപ്പിടിച്ച്‌ ഉമ്മവെച്ചതോർത്തപ്പോൾ സുധി ചൂളിപ്പോയി. ഇവൾ തന്റെ കൂടെ പണ്ട്‌ പള്ളിക്കൂടത്തിൽ വന്നിരുന്ന, തന്റെ കൂടെ കളിക്കാനും കുളിക്കാനും വന്നിരുന്ന സുചിയല്ല എന്നവനു മനസിലായി. സുചിത്ര ഒരുപാടു മാറിയിരിക്കുന്നു. അവൾ മാത്രമല്ല, അവളുടെ ചുറ്റുപാടുകളും.
"എന്റെ ദേഹത്തു നിന്നു കൈയെടുക്കു പെണ്ണേ, ഇങ്ങനെയുണ്ടോ ഒരു നാണമില്ലാത്തവൾ"
"പിന്നേ, പാരീസിൽ കഴിയുന്ന സുധിയേട്ടനല്ലേ കെട്ടിപ്പിടിക്കുന്നതിൽ നാണക്കേട്‌. നാണക്കേടായിട്ടോ അതോ മടുത്തിട്ടോ?"
സുധിയുടെ വാക്കുകൾ തോണ്ടയിൽ കുരുങ്ങി. എയർപോർട്ടിൽ വെച്ച്‌ കമലമ്മായി പറഞ്ഞത്‌ അവനോർത്തു.
"പാരീസുകാരന്റെ പെണ്ണല്ലേയെന്നും പറഞ്ഞിവിടെയൊരുത്തി അമേരിക്കക്കാരെ തോൽപ്പിക്കുന്നത്ര മോഡേണായിട്ടാ നടപ്പ്‌. മട്ടും ഭാവവുമൊക്കെ അങ്ങനെ തന്നെ."
മോഡേൺ എന്ന്‌ കേട്ടപ്പോൾ സുധിയുടെ മനസ്സിൽ ഓടിയെത്തിയത്‌ ആൻമേരിയാണ്‌. പാരീസിലെ അയൽക്കാരിയും തന്റെ കൂടെ റിസർച്ചുവർക്കും ചെയ്യുന്ന ആൻമേരി. ശരീരത്തിന്റെ മർമ്മഭാഗങ്ങളിൽ ഒരൽപ്പം തുണി പുതയ്ക്കുന്നവൾ. അതും വളരെ വിമ്മിഷ്ടത്തോടെ. ക്ലാസിലിരിക്കുന്നവരുടെ എല്ലാവരുടെയും ശ്രദ്ധ തന്നിലേക്കാകർഷിക്കുവാൻ എന്തും ചെയ്യുന്നവൾ. പലപ്പോഴും ആൻ തന്നോട്‌ പറഞ്ഞിട്ടുണ്ട്‌.
"വെറുതെയിരിക്കുമ്പോൾ സുധി എന്റെ ഫ്ലാറ്റിലേക്കൊക്കെ വരണം. നമുക്കവിടെ സംസാരിച്ചിക്കാം. അതൊക്കെയല്ലേ റിസർച്ചിന്റെയൊരു രസം"
ആൻ മേരിയുടെ 'സംസാര'ത്തെക്കുറിച്ച്‌ പലപ്പോഴും കേട്ടിട്ടുള്ളതു കൊണ്ട്‌ താനിതുവരെ പോയിട്ടില്ല. വെറുപ്പാണവളോട്‌. എങ്കിലും പലരും പലപ്പോഴും അവിടെ സംസാരിക്കാൻ പോവാറുണ്ട്‌. അതാണ്‌ ആൻമേരിക്കിഷ്ടവും.
സുചിയുടെ മുഖത്തേക്കു നോക്കുമ്പോൾ ആൻമേരി ചിന്തകളിലേക്ക്‌ ഓടിയെത്തുന്നു. ചിന്തകളെ മുറിച്ചുകൊണ്ട്‌ സുചിയുടെ ചോദ്യം.
"സുധിയേട്ടനെന്തിനാ തോർത്തൊക്കെയെടുത്ത്‌ ഇങ്ങോട്ടു വന്നത്‌. ഇവിടിപ്പോഴാരും കുളിക്കാൻ വരാറില്ല. മുഴുവനും ഉപ്പുവെള്ളമാണ്‌. വാ....ഇനി വീട്ടീന്ന്‌ കുളിക്കാം"
സുധിക്ക്‌ വല്ലാത്ത ഒരു ശൂന്യത അനുഭവപ്പെട്ടു. പണ്ട്‌ താൻ ചൂണ്ടയിൽ ചെമ്മീനിനെ കോർത്തിട്ട്‌ വരാലിനെയും ചെമ്പല്ലിയെയുമൊക്കെ പിടിച്ചിരുന്ന അരയിപ്പുഴ. എരണ്ടകളെ പിടിക്കാൻ താൻ കെണി വയ്‌ക്കാറുണ്ടായിരുന്ന പനങ്കാവ്‌.....ഓർമകളുടെ വർത്തമാനത്തിലൂടെ മണൽ കയറ്റിയ ഒരു ലോറി ഇരമ്പലോടെ പാഞ്ഞുപോയി.
വൈകുന്നേരം നടക്കാനിറങ്ങിയപ്പോൾ സുചിയും കൂടെ വന്നു. ഇറുകിയ ജീൻസും ബനിയനുമിട്ട്‌. സുചിയ്‌ക്കില്ലാത്ത ഒരു വല്ലായ്‌മ സുധിയ്‌ക്കനുഭവപ്പെട്ടു. എന്തെങ്കിലും പറഞ്ഞാൽ അത്‌ ദുർവ്യാഖ്യാനിക്കപ്പെട്ടേയ്‌ക്കുമെന്നു ഭയന്ന്‌ അവൻ മൗനം പാലിച്ചു.
പ്രതാപൻ ചേട്ടന്റെ തട്ടുകടയിരുന്നിടത്തെത്തിയപ്പോൾ സുധിയുടെ കണ്ണുകൾ വിടർന്നു. തട്ടുകടയുടെ സ്‌ഥാനത്ത്‌ ഒരു രണ്ടുനില കെട്ടിടം. കടയുടെ മുൻപിൽ ലഘുവിഷ പാനീയങ്ങൾ തൂക്കിയിട്ടിരിക്കുന്നു. യൂറൊപ്യൻ സംസ്കാരം കുപ്പികളിലും പാത്രങ്ങളിലും പൊതിക്കെട്ടുകളിലുമായി വിൽക്കുന്ന പ്രതാപൻ ചേട്ടന്റെ പുതിയ കട.
മറുനാടൻ സംസ്‌കാരം കപ്പലിലൂടെയും വിമാനത്തിലൂടെയും എന്തിന്‌ ശൂന്യതയിലൂടെ പോലും പനങ്കാവിലെത്തിയിരിക്കുന്നു. സുധിയുടെ പനങ്കാവ്‌ മരിച്ചു കഴിഞ്ഞിരിക്കുന്നു.
"സുധിയേട്ടാ ഞാനിപ്പോ വരാം"
സുചി തൊട്ടടുത്ത മെഡിക്കൽസ്‌റ്റോറിലേക്കായിരുന്നു പോയത്‌. സുധിയും കൂടെ പോയി.
സുചി ചോദിച്ച ഗുളികയുടെ പേരുകേട്ടപ്പോൾ കടക്കാരന്റെ ചുണ്ടിൽ ഗൂഡസ്മിതം വിടർന്നു. അവന്റെ ഉള്ളൊന്നാളി. സുചി പതിയെ പറഞ്ഞു.
"സുധിയേട്ടൻ കുറേക്കാലം കൂടി വന്നതല്ലേ? നമുക്ക്‌ ഇതൊന്നാഘോഷിക്കണം, ഒരു മുൻകരുതലാ.........."
സുധിക്ക്‌ താൻ മറ്റാരോ ആയി മാറുന്നതായി തോന്നി. പാരീസ്‌ പനങ്കാവിലെത്തിയതറിഞ്ഞ അവൻ നടുങ്ങി. കാൽചുവട്ടിലെ മണ്ണിളകുന്നതുപോലെ തോന്നി. സമനില വീണ്ടുകിട്ടിയപ്പോൾ ആദ്യം ഓർമ്മിച്ചതു ആൻമേരിയെയാണ്‌. അന്നാദ്യമായി അവൻ ആൻമേരിയെ സ്നേഹിച്ചു. അവനു പാരീസിലേക്കു മടങ്ങുവാൻ തോന്നി. ആൻമേരിയെ കാണാൻ അവൻ വല്ലാതെ കൊതിച്ചു. ഒന്നു സംസാരിക്കുവാൻ മാത്രം. വെറുതെ സംസാരിക്കുവാൻ.

ഗാന്ധി

"ഏതാണ്ട്‌ രണ്ടു മൂന്നു വർഷം മുൻപു ഇന്ത്യയുടെ ഏതോ ഒരു കോണിൽ വച്ച്‌ ലോകത്തെ എല്ലാ ഗാന്ധിമാരും പങ്കെടുത്ത ഒരു സമ്മേളനം നടക്കുകയുണ്ടായത്രേ. അനേകം ഗാന്ധിമാർ പങ്കെടുത്ത ആ സമ്മേളനം ഒരു ചരിത്ര സംഭവമായിട്ടാണു കണക്കാക്കപ്പെടുന്നത്‌......"
"ഗാന്ധിജി ഒന്നല്ലെയുള്ളൂ മാത്തൂട്ടിച്ചായാ, പിന്നെങ്ങനാ......."
എന്റെ ചോദ്യം പൂർത്തിയാവുന്നതിനു മുൻപു തന്നെ വന്നിരുന്നു മാത്തൂട്ടിച്ചായന്റെ മറുപടി
"നീ മിണ്ടരുത്‌, എന്റെ കഥയിൽ ചോദ്യങ്ങളില്ല കാരണം കഥ എങ്ങനെ വേണമെന്നു തീരുമാനിക്കുന്നത്‌ ഞാനാ, നിനക്കു വേണ്ടെങ്കിൽ നീ കേക്കണ്ട. ങ്‌ ആ...."
പിന്നീടൊന്നും മിണ്ടുവാൻ എനിക്കു മനസു വന്നില്ല , എനിക്കെന്നല്ല ഞങ്ങളുടെ കൂട്ടത്തിലാർക്കും അതിനു ധൈര്യമുണ്ടാവാനിടയില്ല. കാരണം മാത്തൂട്ടിക്ക്‌ വയസ്സ്‌ അൻപത്തഞ്ചായി എന്നതു മാത്രമല്ല കള്ളുകുടിയനും പെണ്ണുപിടിയനുമാണെങ്കിലും അയാൾ ഒരു സ്വാതന്ത്ര സമര സേനാനിയുടെ മകനാണ്‌ എന്നതു കൊണ്ടും കൂടെയാണ്‌.
"ലോകത്താകമാനം എത്ര ഗാന്ധിമാരുണ്ട്‌ എന്നു ചോദിച്ചാൽ എനിക്കുത്തരമില്ല. ആഫ്രിക്കയിൽ നൈ ൽ നദിയുടെ ഉദ്ഭവസ്ഥാനത്തെ പൂന്തോട്ടത്തിൽ ഒരു ഉടലില്ലാഗാന്ധിയുണ്ടത്രേ. അയാള്‌ വല്യ ത്യാഗിയാണ്‌. ബ്രിട്ടനിൽ അവർക്കെല്ലാം തലവേദനയായ ഒരു ഗാന്ധിയുണ്ട്‌. അമേരിക്കൻ സർവ്വകലാശാലകളിലെ പാഠപുസ്തകങ്ങളിൽ വേറൊരു ഗാന്ധിയുണ്ട്‌. ഇന്ത്യയിലെ നിരത്തുകളിലും പാർക്കുകളിലും മറ്റും അനേകം ഗാന്ധിമാരുണ്ട്‌. വലിയ സ്വീകരണ മുറികളിലും, ചില കിടപ്പറകളിലും, ബലാൽസംഘവും, തട്ടിപ്പുകളും കണ്ടിരിക്കുന്ന മറ്റു ചില ഗാന്ധിമാർ, നീതിപീഠത്തിനു മുകളിൽ മാപ്പുസാക്ഷിയായി നിൽക്കുന്ന ഒരു കൂട്ടം ഗാന്ധിമാർ തുടങ്ങി ഒരുപാടു വിലയില്ലാത്ത ഗാന്ധിമാർ.........ഇവരിൽ നിന്നെല്ലാം ഭിന്നമായി വിലയുള്ള ഏഴു ഗാന്ധിമാരും. അവരുടെ ആകെത്തുക ആയിരത്തി അറുനൂറ്റി എൺപത്തിയഞ്ചു രൂപ. അവരുടെ സ്ഥാനം അഞ്ചു മുതൽ ആയിരം വരെയുള്ള നോട്ടുകളിലാണ്‌."
എനിക്ക്‌ വല്ലാത്ത അസ്വസ്ഥത തോന്നിത്തുടങ്ങി. മഞ്ഞച്ചുതുടങ്ങിയ ചരിത്രത്തിന്റെ താളുകൾ ആധുനികതയുടെ കൊടുങ്കാറ്റിൽ ഇളകിപ്പറിഞ്ഞുതുടങ്ങി. ഇന്ത്യൻ ചരിത്രത്തെപ്പറ്റിയുള്ള പ്രബന്ധത്തിനു വേണ്ടി വാങ്ങിയ ഗാന്ധിജിയുടെ ആത്മകഥ ബാഗിനകത്തുണ്ട്‌ എന്ന ചിന്ത എന്റെ സിരകളെ ചൂടുപിടിപ്പിച്ചു.
മാത്തൂട്ടിച്ചായൻ പറഞ്ഞു കൊണ്ടിരുന്നു.
"ഈ ഗാന്ധിമാരെല്ലാം ഉണ്ടായത്‌ മോഹൻ ദാസ്‌ കരംചന്ദ്‌ ഗാന്ധി എന്നയാളിലൂടെയാണ്‌. ഇവരെയൊക്കെ സൃഷ്ടിച്ചതോ നാഥുറാം വിനയക്‌ ഗോഡ്സെയും. ഏല്ലാ നവീനഗാന്ധിമാരും അവരുടെ പിതാവായിക്കരുത്തിയത്‌ ഗോഡ്സെയെയായിരുന്നു.
കൂടുതൽ കേൾക്കാൻ എനിക്കു കരുത്തുണ്ടയിരുന്നില്ല. അപഹാസ്യനായ സുയോധനന്റെ മനോവ്യഥയോടെ ഞാൻ പതിയെ ഷാപ്പിന്റെ വെളിയിലേക്ക്‌ നടന്നു.
പണ്ടു ഞാൻ അത്താഴമുണ്ണാതെ കിടക്കാൻ തുടങ്ങുമ്പോൾ എന്നെയൂട്ടാൻ അമ്മ പറഞ്ഞുതന്നിരുന്ന കഥകളിലൊന്നാണ്‌ അപ്പൊൾ എന്റെ മനസിലുണ്ടായിരുന്നത്‌. പാണ്ഡവരെ കൊല്ലുവാനായിട്ട്‌ കൗരവർ ഒരു മന്ത്രവാദിയെ വിളിച്ചു വരുത്തി പൂജകൾ നടത്തി. അയാൾ ഉപദേശിച്ച വിദ്യ വളരെ രസകരമായിരുന്നു. പാണ്ഡവരുടെ പ്രതിമകൾ നിർമിച്ചിട്ട്‌ പൂജകൾക്കു ശേഷം അത്‌ ഉടച്ചു കളയുക അതോടെ പാണ്ഡവരും മരിക്കും. ആ വിദ്യയെ നിഴൽക്കുത്ത്‌ എന്നോ മറ്റോ ആണ്‌ അമ്മ പറഞ്ഞിരുന്നത്‌.
ഓർമകളുടെ അപഥ സഞ്ചാരത്തിന്‌ തടയിട്ടു കൊണ്ട്‌ മാത്തൂട്ടിച്ചായന്റെ ആക്രോശം ഷാപ്പിനകത്തു നിന്നും ഉയർന്നു കേട്ടു.
"വേണ്ടെടാ നിങ്ങളെല്ലാവരും ചതിയന്മാരാ, പക്ഷെ എന്നെ പറ്റിക്കാൻ നോക്കണ്ടാ. കള്ളുതീർന്നിട്ടില്ലെന്ന്‌ എനിക്കറിയാം. ഞാമ്പോകുവാ....."
പറഞ്ഞു തീരുന്നതിനു മുൻപു തന്നെ മാത്തൂട്ടി ആടിയാടി ഷാപ്പിനു പുറത്തേക്കെത്തി.
"എട അരവിന്ദാ, പട്ടീ...... കഥ പറഞ്ഞാ കള്ളു മെടിച്ചു തരാമെന്നും പറഞ്ഞു നീയുമെന്നെ പറ്റിച്ചുവല്ലേ. നിന്റെയൊക്കെ ചരിത്രപഠനം ഞാൻ നിർത്തിത്തരാമെടാ.."
മാത്തൂട്ടിച്ചായൻ ഇരുട്ടിലേയ്ക്കു നടന്നു മറഞ്ഞു. സ്വാതന്ത്ര്യ സമരസേനാനിയും കോൺഗ്രസ്സുപ്രസ്ഥാനത്തിന്റെ മുതിർന്ന നേതാവുമായിരുന്ന കറിയാച്ചന്റെ മകനാണ്‌ മാത്തൂട്ടി. മാത്തൂട്ടിയും ഒരു കോൺഗ്രസ്സുകാരനായിരുന്നു അതു കൊണ്ടാണ്‌ എന്റെ പഠനങ്ങൾക്കായി അയാളുടെ അടുത്തെത്തിയത്‌. കോൺഗ്രസ്സിൽ നിന്നും മാത്തൂട്ടി ഒഴിവായതോ അതോ ഒഴിവാക്കിയതോ എന്നറിയില്ല, എങ്കിലും മാത്തൂട്ടിയുടെ പല്ലവിയിങ്ങനെയാണ്‌.
"പണ്ട്‌ മനുഷ്യനാവണമെങ്കില്‌ കോൺഗ്രസ്സില്‌ ചേരണമായിരുന്നു , അതോണ്ടു ഞാനും ചേർന്നു പിന്നീട്‌ മനുഷ്യനാവാൻ വേണ്ടി ഞാനാ പാർട്ടി വിട്ടു. എനിക്കതിൽ സന്തോഷമേയുള്ളൂ"
മാത്തൂട്ടിച്ചായന്റെ യാത്ര അവസാനിക്കുക സ്ഥലത്തെ പകൽമാന്യന്മാർക്കെല്ലാം പരിചിതയായ സീതയുടെ വീട്ടിലായിരിക്കും എന്നെനിക്കറിയാം. രാത്രി കുടിച്ചോണ്ടുചെന്നാൽ ഭാര്യ ഏലിയാമ്മച്ചേടത്തിയും മക്കളും പുറത്താക്കും. അതുകൊണ്ടു മിക്ക മിക്ക ദിവസവും മാത്തൂട്ടിച്ചായൻ സീതയുടെ വീട്ടിലാണ്‌ താമസം.
ഒരു വേശ്യയുടെ വീട്ടിൽ രാത്രി കടന്നു ചെല്ലുന്നതു ശരിയാണോ എന്നെനിക്കറിയില്ല, എങ്കിലും പരീക്ഷണത്തിന്റെ തുടർഭാഗങ്ങൾ അവിടെയാവാനാണ്‌ നിയോഗം.
ആധുനികതയുടെ ഹൃദയത്തുടിപ്പുകൾ മുഴുവനുമേറ്റുവാങ്ങിയ ഒരു മണിമാളിക. അതിനു മുൻപിലായി ബൊട്ടാണിക്കൽ ഗാർഡൻ പോലുള്ള ഒരു പൂന്തോട്ടം. ഉള്ളിൽ കമനീയചാരുതകൾ നിറഞ്ഞു നിൽക്കുന്ന സ്വീകരണമുറി. മുറിയുടെ ഒരു കോണിലായി പ്രകൃതിയെ മനുഷ്യൻ മാനഭംഗം ചെയ്തതിന്റെ തെളിവുപോലെ തുണിയുരിഞ്ഞ മരത്തടിയുടെമേൽ ഫോൺ. ഭിത്തിയിൽ മാൻകൊമ്പുകളും ശിൽപങ്ങളും, ചിത്രങ്ങളും നിറഞ്ഞിരുന്നു. ഒത്ത നടുവിലായി ഫ്രെയിം ചെയ്‌ത ഗാന്ധിജിയുടെ ചിത്രം. സ്വീകരണമുറിയുടെ മൂലയിലുള്ള വെയിസ്‌റ്റ്‌ ബിന്നിൽ വിശുദ്ധപാപത്തിന്റെ രക്തക്കറ പുരണ്ട ഒരു നാപ്കിൻ കിടന്നിരുന്നു.
സീത സോഫയിൽ അനന്തശയനം നടത്തുകയായിരുന്നു. മദ്യഗന്ധിയായ മാത്തൂട്ടിയുടെ വരവ്‌ സീതയെ ഉന്മത്തവതിയാക്കി. മാത്തൂട്ടി നടക്കുമ്പോൾ മദ്യം മണത്തു മത്തുപിടിച്ച ഗാന്ധിമാർ കീശയിൽ കിടന്നാടിക്കൊണ്ടേയിരുന്നു.
മാത്തൂട്ടിയുടേയും സീതയുടേയും കാമകേളികൾ കാണേണ്ടി വരുമല്ലോ എന്നോർത്തപ്പോൾ തോണ്ടയിൽ കാളകൂടം കുടുങ്ങിയപോൽ എല്ലാം നല്ലതിന്‌ എന്നാശ്വസിച്ച്‌ ഞാൻ നിന്നു.
മാത്തൂട്ടി സീതയെ കെട്ടിപ്പിടിച്ചപ്പോൾ ഫ്രെയിമിനകത്തെ ഗാന്ധിയുടെ കണ്ണുകളിൽ കാമമോ, പകയോ, സഹതാപമോ ഭാവം എന്നെനിക്കു മനസിലായില്ല. മാത്തൂട്ടിയുടെ കരങ്ങൾ അരക്കെട്ടിലമർന്നപ്പോൾ സീത തടഞ്ഞു. കറപുരണ്ട നാപ്‌കിനേക്കുറിച്ച്‌ ഞാൻ അപ്പൊഴാണു ബോധവാനായത്‌. ദേഷ്യത്തൊടെ മാത്തൂട്ടി കീശയിൽ നിന്നും അഞ്ചാറു നോട്ടുകളെടുത്ത്‌ സീതയുടെ അടിവസ്ത്രത്തിലേക്കു തിരുകി. സീതയുടെ മുഖം തെളിഞ്ഞു. ഒരു ദീനരോധനം സീതയുടെ തുടയിടുക്കുകളിൽ തട്ടി പ്രകമ്പനം കൊണ്ടു കൊണ്ടേയിരുന്നു. വീട്ടിലെത്തിയ ഞാനാദ്യം ചെയ്‌തത്‌ എന്റെ വീടിന്റെ വാതിലിനു മുകളിലുള്ള ഫ്രെയിം ചെയ്‌ത ഗാന്ധിജിയുടെ ചിത്രം ഇളക്കുകയായിരുന്നു. ഞാനാ ചിത്രം കീറി കാറ്റിൽ പറത്തി. പകരം അഞ്ചു മുതൽ ആയിരം വരെയുള്ള ഏഴുനോട്ടുകൾ ഫ്രെയിമിനകത്താക്കി വച്ചു. കാറ്റിലൂടെ ദൂരെയെവിടെനിന്നോ മാത്തൂട്ടിയുടെ വാക്കുകൾ ഒഴുകിയെത്തി.
"ഗാന്ധിയുണ്ടായാൽ കള്ളുകുടിക്കാം
ഗാന്ധിയുണ്ടായാൽ പെണ്ണുപിടിക്കാം
ഗാന്ധിയുണ്ടായാൽ ഗാന്ധിയനാവാം"
എല്ലാം ഉള്ളിലൊതുക്കി ഞാൻ പതിയെ കിടക്കയിലേക്കു ചാഞ്ഞു.

Followers

വഴിതേടി