Powered By Blogger

Sunday 12 July, 2009

കുട്ടിക്കവിതകൾ - 2

പാലം
പാലം കടന്നുപോകുവാൻ,
അതിൽ വീടുപണിയരുത്‌.
ദൈവം
നീ പറയുന്നു ഞാനെന്ന്‌ഞാൻ മറിച്ചും.
തിരിച്ചറിഞ്ഞവർ പറഞ്ഞു,
കണ്ണാടിയാണ്‌ ദൈവമെന്ന്‌.
വിവാഹം
ആദ്യമായി നുണ പറഞ്ഞത്‌ അച്ച്നോടാണ്‌പിന്നെ,
അമ്മയോട്‌,
വീട്ടുകാരോട്‌,
നാട്ടുകാരോട്‌,
അദ്‌ധ്യാപകരോട്‌,
കാമുകിമാരോട്‌,
.............
ഇപ്പോൾ അതൊരു ശീലമായി
ഇനിധൈര്യമായി വിവാഹം കഴിക്കാം.
കേരളം
ഒരു വിസ വേണം
ലോകത്തെവിടെയ്ക്കുമായിക്കോട്ടെ
പക്ഷെ,
അവിടെ കമ്മ്യൂണിസ്റ്റുകാരുണ്ടാവരുത്ത്‌
കാരണം,
ഞാനൊരു കമ്മ്യൂണിസ്റ്റുകാരനാണ്‌.

കുട്ടിക്കവിതകൾ - 1

മരണം

ജീവനൊടുക്കാൻ എളുപ്പമാണ്‌
എന്നാൽചത്തവർക്കേ അറിയൂ
മരിക്കാനാവാത്തതിന്റെ ദുഃഖം.


പേടി

മണ്ണാങ്കട്ടയ്ക്ക്‌ മഴത്തുള്ളിയേയും
കരിയിലയ്‌ക്ക്‌ കാറ്റിനേയും
എനിക്കു നിങ്ങളെയും പേടിയില്ല
എനിക്കു പേടി എന്നെയാണ്‌ .


മതിൽ

രാത്രി,
പകലുകൾക്കിടയിലെ മതിലാണ്‌
മുഖം, എനിക്കും നിങ്ങൾക്കുമിടയിലെ മതിലാണ്‌
മതിൽ ഒരനുഗ്രഹമാണ്‌


ബന്ധങ്ങൾ

ഞാൻ - ഒറ്റ
നീ – ഒറ്റ
നമ്മൾ - ഒന്ന്‌
ഞങ്ങൾ - വേറെ


പ്രണയം

ഞാനെപ്പൊഴും ഒറ്റയ്ക്കു നടക്കുന്നു,
നീയും,
നമ്മളും.

മയിൽപീലി

വളോട്‌ ചോദിക്കാനായി ചോദ്യങ്ങളുടെ ഒരു വലിയ പട്ടിക തന്നെ മനസ്സിൽ കരുതി വച്ചിരുന്നു. അത്രയേറെ സംശയങ്ങൾ അവൾ മനസ്സിൽ പാകിയിരുന്നു. ഒരു ദിവസം അവളെ തനിച്ചു കിട്ടിയപ്പോൾ ഞാൻ ചോദിച്ചു.
"നീ മുടിയിൽ എണ്ണ വയ്‌ക്കാറില്ലേ"
മുന്നോട്ടു വീണു കിടന്ന ഇടതൂർന്ന മുടിയിഴകൾ മാടിയൊതുക്കിക്കൊണ്ട്‌ അവൾ പറഞ്ഞു.
"എനിക്ക്‌ വെളിച്ചെണ്ണയുടെ മണം ഇഷ്ടമല്ല"
"കാച്ചിയെണ്ണയ്‌ക്കു നല്ല മണമല്ലേ"
അവൾ ഒന്നും മിണ്ടിയില്ല. എന്റെ മുഖത്തേക്കു നോക്കി പതുങ്ങനെ ചിരിച്ചു. ആ ചിരിയിൽ പരിഹാസം ഉണ്ടായിരുന്നോ എന്നറിയില്ല. ഞാൻ പിന്നീട്‌ ഒന്നും ചോദിച്ചില്ല. കാരണം നീ പൗഡറിടാത്തതെന്താണ്‌, സ്വർണ്ണം ഇടാത്തതെന്താണ്‌, സ്പ്രേ അടിക്കാത്തതെന്താണ്‌ തുടങ്ങിയ വിഡ്ഡിച്ചോദ്യങ്ങളായിരുന്നു എല്ലാം.
പ്രിയപ്പെട്ട വന്ദനയ്‌ക്ക്‌,
ഞാൻ തുടക്കത്തിൽ വിവരിച്ച രംഗം മറന്നിട്ടുണ്ടാകില്ല എന്നെനിക്കറിയാം. ജൂലായ്‌ മാസത്തിലെ കൊടും ചൂടുള്ള ദിവസം ബല്ലാഗ്രാമത്തിനു മുകളിൽ സൂര്യൻ ഉറഞ്ഞുതുള്ളുമ്പോൾ അകത്തും പുറത്തും ചൂടുമായി സ്‌കൂൾ ഗ്രൗണ്ടിനരികിലെ വേപ്പിന്റെ ചുവട്ടിൽ ഞാൻ നിന്നോട്‌ സംസാരിച്ച നിമിഷം.
എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല, ഈ നിമിഷവും നീയെന്നെ സ്‌നേഹിക്കുന്നുവേന്ന്‌. പ്രണയത്തിന്റെ നീരുറവകളെല്ലാം വറ്റിവരണ്ട്‌ നിരാശയുടെ പടുകുഴിയിലേക്ക്‌ ഞാൻ ആയുമ്പോഴാണ്‌ പിടിവള്ളി പോലെ നിന്റെ കത്ത്‌. എന്റെ ഓർമ്മപ്പുസ്തകത്തിന്റെ താളുകൾക്കിടയിൽ നിന്നും നിന്റെ മിടിക്കുന്ന ഹൃദയം ഞാൻ കണ്ടെത്തി വന്ദനാ.................

ഇന്നു വരെ ഞാൻ മനസ്സിലാക്കിയത്‌ ഫോൺവിളിക്കാതെയും, കത്തെഴുതാതെയും, കാണതെയുമിരുന്നാൽ എത്രമേൽ സ്‌നേഹിച്ച പുരുഷനേയും പെൺകുട്ടികൾ മറക്കുമെന്നാണ്‌. നമ്മൾ പിരിഞ്ഞ്‌ എട്ടു വർഷങ്ങൾക്കു ശേഷം എഴുതിയ കത്ത്‌ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു.
* * * * *
ഉത്തർപ്രദേശിന്റെ തലസ്‌ഥാനമായ ലക്‌നൗവിൽ നിന്നും 85 കിലോമീറ്റർ പടിഞ്ഞാറോട്ടു സഞ്ചരിച്ചാൽ റായിബറേലി ജില്ലയിലെ - മറ്റെന്തിനേക്കാളും ഏറെ റായിബറേലിയെ ഇന്ദിരാഗാന്ധിയുടെ മണ്ഡലം എന്നറിയപ്പെടുന്നതായിരുന്നു അവിടുത്തുകാർക്കിഷ്‌ടം- ബല്ലാ എന്ന കാർഷിക ഗ്രാമത്തിലെത്താം. കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന പാടത്തിനു നടുവിലായി റോഡരികിൽ കാണുന്ന മഞ്ഞ പെയിന്റടിച്ച കെട്ടിടസമുച്ചയമാണ്‌ എന്റെ ഓർമകളുടെ കളിത്തീരമായ നെഹ്‌റു സെന്റ്രൽ സ്‌കൂൾ. സ്‌കൂൾ കെട്ടിടങ്ങളും ഹോസ്റ്റലുകളും നാൽപതടി ഉയരമുള്ള ഒരു ടാങ്കുമൊഴികെ മറ്റൊരു കെട്ടിടവും അടുത്തെവിടെയുമില്ല. ഇടയ്‌ക്കിടയ്‌ക്ക്‌ നിറം മാറുന്ന പാടങ്ങളാൽ ചുറ്റപ്പെട്ട ഒരു ദ്വീപാണ്‌ സ്‌കൂൾ ക്യാംപസ്‌ എന്നു പറയാം. ഇടയ്ക്കിടയ്‌ക്ക്‌ കടുകടാ ശബ്‌ദം മുഴക്കിപ്പോകുന്ന കുതിരവണ്ടികളും, വല്ലപ്പോഴും മാത്രം പോകുന്ന ട്രാക്‌ടറുകളുമൊഴിച്ചാൽ റോഡ്‌ വിജനമാണ്‌. വിശാലമായ പാടത്തങ്ങിങ്ങായി കാണുന്ന വേപ്പും, ബബൂളും, ബൈറും, മാവുമൊഴിച്ചാൽ കാഴ്ച്ചയ്ക്ക്‌ മറ്റു തടസ്സങ്ങളൊന്നുമില്ല. ഇവിടെനിന്നും മുക്കാൽ കിലോമീറ്റർ നടന്നാൽ തൊട്ടടുത്ത ടൗണായ മഹരാജ്‌ ഗഞ്ചിലെത്താം. ഒന്നര കിലോമീറ്റർ എതിർദിശയിൽ നടന്നാൽ ബല്ലാ ഗ്രാമത്തിലെത്താം. വലിയ തടാകവും, നൂറു നൂറ്റമ്പതു കുടിലുകളുമുള്ള ഒരു കൊച്ചു ഗ്രാമം. ഒരു നൂറ്റാണ്ടു പിറകിൽ ജീവിക്കുന്ന സമൂഹം.
ജൂൺ ജൂലൈ മാസത്തിലെ കൊടുംചൂടിൽ വറചട്ടിയിലെ കടുകു പോലെയാണ്‌ ഞങ്ങൾ സ്കൂളിൽ കഴിച്ചു കൂട്ടിയത്‌. ആ വേനൽചൂടിലായിരുന്നു മനസ്സിൽ കുളിരു വീഴ്തിക്കൊണ്ട്‌ ക്ലാസ്സിൽ ഒരു അതിഥി വന്നത്‌. തോളൊപ്പം മുടിയുള്ള വെളുത്ത്‌ സുന്ദരിയായ ഒരു പാവാടക്കാരി. നീലയും വെള്ളയും യൂണിഫോം ധരിച്ച്‌ ഇടം തോളിൽ ബാഗും തൂക്കി വലം കയ്യിൽ തൂവാലയുമായി ഒരു നേർത്ത പുഞ്ചിരിയോടെ അവൾ ക്ലാസ്സിലേക്ക്‌ കയറിയപ്പോൾ എന്റെ ഹൃദയമിടിപ്പ്‌ ഒരു നിമിഷത്തേക്ക്‌ നിലച്ചു പോയി. വെപ്രാളം കൊണ്ട്‌ വെട്ടിവിയർത്ത ഞാൻ പൊടുന്നനെ ഒരു കാമുകനായി മാറി. വെയിലത്തു നടന്നു വന്ന അവൾ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു. നേരിയ കുപ്പായത്തിന്റെ അടിയിൽ വെള്ള പെറ്റിക്കോട്ട്‌ വ്യക്‌തമായി തെളിഞ്ഞുകാണാം. ക്ലാസ്സു മുഴുവൻ നോക്കിയ അവൾ ഏറ്റവും പിന്നിൽ എന്റെ തൊട്ടപ്പുറത്തുള്ള ബെഞ്ചിൽ വന്ന്‌ ഇരുന്നതോടെ ഞാൻ ഉറപ്പിച്ചു, ഞാൻ ഇന്നു മുതൽ കാമുകനാണ്‌. ഒരു ഒമ്പതാം ക്ലാസ്സുകാരന്റെ പ്രണയം തുടങ്ങിയത്‌ ഇപ്രകാരമായിരുന്നു.
ആഴ്‌ചകൾക്ക്‌ ശേഷം വന്ദനഹരി എന്ന ആ കുട്ടിയുടെ അച്ചൻ ഹരിനാരായണൻ മലയാളിയാണെന്നും അവൾക്ക്‌ മലയാളം അറിയാമെന്നും കേട്ടതിൽപിന്നെ അവളോട്‌ സംസാരിക്കാൻ വല്ലാത്ത വെമ്പലായി.
സുഹൃത്തേ ഇതാണ്‌ എന്റെ കത്തിനു പുറത്തുള്ള കഥ.
* * * * * * *
അഞ്ചുവർഷം മുൻപ്‌ എന്റെ ഫോട്ടോ ആവശ്യപ്പെട്ട്‌ നീയെഴുതിയ കത്തിന്‌ മറുപടി അയക്കാത്തതോടെ നീ എന്നെ മറന്നിരിക്കും എന്നാണ്‌ കരുത്തിയത്‌.
സ്കൂളിൽ നിന്നും മഹരാജ്‌ഗഞ്ഞിലേക്കുള്ള വഴിയുടെ ഓരത്ത്‌ രാംജിത്തിന്റെ കുടിലിനു പിറകിലെ വൈക്കോൽ കൂനയുടെ ഇടയിലിരുന്ന് നമ്മൾ പറഞ്ഞ കഥകളുടെ ആഴം എനിക്ക്‌ ഇന്നു മനസിലാവുന്നുണ്ട്‌. ദീപാവലിയുടെ ലീവ്‌ കഴിഞ്ഞ്‌ കേരളത്തിൽ നിന്ന്‌ മടങ്ങുമ്പോൾ ഞാൻ വാങ്ങിയ കോഴിക്കോടൻ ഹലുവയും ചിപ്‌സും, നീ കൊണ്ടുവന്ന രസ്‌ഗുളയും പേഡയും മറ്റും നമ്മൾ പങ്കിട്ട്‌ കഴിച്ചത്‌................നിന്റെ മടിയിൽ തല വെച്ച്‌ വിളറിയ മാനത്തു നോക്കി ഭാവി കഥകൾ മെനഞ്ഞെടുത്ത്‌ നമ്മൾ ചിരിച്ചത്‌.....................നമ്മളെ ചീത്ത പറഞ്ഞ രാംജിത്തിന്‌ 15 രൂപയും ഹലുവയും കൊടുത്തത്‌.................നഷ്ടമായ നിമിഷങ്ങളുടെ ഓർമ്മപ്പെടുത്തലുകളിൽ ഞാനിന്ന്‌ നീറുകയാണ്‌.
തൊലി തുളച്ചിറങ്ങുന്ന കൊടുംതണുപ്പത്ത്‌ നമ്മൾ ടൂറിനു പോയ നിമിഷങ്ങൾ.
ഡിസംബറിലെ അവസാനവാരം, രാവിലെ പതിനൊന്നു മണിക്കും മാറാത്ത മഞ്ഞ്‌. സ്വെറ്ററും ഗ്ലൗസും, മഫ്ലാറുമിട്ട്‌ മുഖത്ത്‌ മുഴുവൻ പെട്രോളിയം ജെല്ലി തേച്ച്‌ തണുത്ത്‌ വിറച്ച്‌ 44 കുട്ടികളും 3 അധ്യാപകരും. ആ യാത്രയിലെ തണുപ്പിലാണ്‌ ഞാനൊരു കണ്ടു പിടുത്തം നടത്തിയത്‌. മരംകോച്ചുന്ന തണുപ്പിലും ഇളം ചൂട്‌ അനുഭവപ്പെടുന്ന പ്രതിഭാസത്തെയാണ്‌ പ്രണയമെന്നു വിളിക്കുക എന്നതായിരുന്നു അത്‌.
മനോഹാരിതയുടെ പര്യായമായ നൈനിറ്റാൾ തടാകത്തിലെ പെഡൽബോട്ട്‌ യാത്ര. നമ്മൾ പെഡൽബോട്ട്‌ ചവിട്ടി കായലിന്റെ നീളം അളന്നതും ഞാൻ നിനക്കു നൽകിയ താമരപ്പൂവും...............
ഫാറ്റെപ്പൂർ സിക്രിയും, വരാണസിയും, റെഡ്‌ഫോർട്ടും, മധുരയും, ...................സാന്ദീപനി മഹർഷിയുടെ ആശ്രമത്തിൽവെച്ച്‌ മയിലുകളുടെയും, മാനുകളുടെയും നടുവിൽ നിലത്തിരുന്ന്‌ ഭക്ഷണം കഴിച്ചതും, ഒരു സന്ന്യാസിയുടെ നിർദ്ദേശപ്രകാരം കള്ളകൃഷ്‌ണനെ മനസ്സിലോർത്ത്‌ മണ്ണുതിന്നതും മറ്റും ഇന്നും ഓർമ്മയിൽ തികട്ടിവരുന്നു. പ്രണയത്തിന്റെ മൂർത്തീഭാവമായ താജ്മഹലിന്റെ കവാടം കൈകോർത്തു പിടിച്ചു കടന്നപ്പോൾ നമ്മളനുഭവിച്ച സംതൃപ്തി എനിക്കിന്നും പറഞ്ഞറിയിക്കാൻ കഴിയുന്നില്ല. താജ്‌മഹലിനു മുൻപിലെ പുൽതകിടിയിലും, പൂന്തോട്ടത്തിലുമിരുന്നു അഭയ്ച്ചോപ്രയുടെ ക്യാമറയിൽ നമ്മൾ പകർത്തിയ രംഗങ്ങൾ, കാലിലൂടെ തണുപ്പരിച്ചുകയറുന്ന മാർബിൾ പാളികൾ ചവിട്ടി നടന്നപ്പോൾനമ്മൾ ശരിക്കും ഷാജഹാനും മുംതാസുമായി മാറ്യിരുന്നോ എന്നെനിക്കു സംശയമുണ്ട്‌. മുംതാസിന്റെ ഖബറ്‌ കാണാനായി താജ്‌മഹലിനുള്ളിൽ കടന്നപ്പോൾ ആ നേർത്ത വെളിച്ചത്തിൽ നീയെന്നെ പെട്ടെന്ന്‌ കെട്ടിപ്പിടിച്ചതും എന്റെ കവിളിൽ മൃദുവായി ഉമ്മവെച്ചതും.......................ആ ചൂട്‌ ഇന്നുമന്റെ കവിളിൽ തങ്ങിനിൽപ്പുണ്ട്‌.
യാത്രയ്‌ക്കു ശേഷം തിരികെ മടങ്ങിയപ്പോൾ ബസ്സിൽ വെച്ച്‌ ഞാൻ പറഞ്ഞിരുന്നു.
"വന്ദൂ, നിനക്ക്‌ മഞ്ഞുകാലത്ത്‌ വശ്യമായ ഒരു ഗന്ധമാണ്‌. കണ്ണടച്ചാലും നിന്നെ ഞാൻ തിരിച്ചറിയുന്നതും അങ്ങനെയാണ്‌."
ലോകം കീഴടക്കിയ സന്തോഷത്തോടെ ചിരിച്ചുകൊണ്ട്‌ നീയെന്റെ തോളിലേക്കു ചാരിയിരുന്നു. നിനക്ക്‌ ഇപ്പോഴും ആ ഗന്ധമുണ്ടോ? എന്റെ ഇന്ദ്രിയങ്ങൾക്ക്‌ ഇന്നും ആ ഗന്ധം പരിചിതമാണ്‌.
മഞ്ഞു മാറി നേരിയ ചൂട്‌ പരന്നുതുടങ്ങിയ മാർച്ചിൽ നമ്മൾ ആഘോഷപൂർവം ഹോളി കൊണ്ടാടിയത്‌ ഞാനിടയ്ക്കിടെ ടിവിയിൽ പരസ്യങ്ങൾ കാണുമ്പോൾ ഓർക്കാറുണ്ട്‌. അന്നു നീയെന്റെ കവിളുകളിൽ പൂശിയ വർണങ്ങൾ ഇന്നെന്റെ ഹൃദയത്തിൽ മായാതെ കിടപ്പുണ്ട്‌. നാനാതരം വർണങ്ങളിൽ കുളിച്ചു പരസ്‌പരം തിരിച്ചറിയാനാവാതെ നമ്മൾ കൂട്ടുകാരോടൊത്ത്‌ ബല്ലയിലെ തടാകത്തിൽ നീന്തിക്കുളിച്ചത്‌. തടാകത്തിൽ നിന്നും നമ്മൾ പറിച്ചു തിന്ന സിംഗാഡയുടെ രുചി നാവിലിപ്പോഴുമുണ്ട്‌. ഞാനിവിടെ പലയിടത്തും പിന്നീട്‌ സിംഗാഡയ്‌ക്കു വേണ്ടി നടന്നിട്ടുണ്ട്‌, പക്ഷെ ഇന്നു വരെ ഞാനതു കണ്ടെത്തിയിട്ടില്ല.
ഏപ്രിലിൽ ഞാൻ നമുക്കു കാവൽ നിന്ന പാടങ്ങളേയും, കൂട്ടം നൽകിയ പ്രകൃതിയേയും പിരിഞ്ഞ്‌ കേരളത്തിലേക്കു മടങ്ങുമ്പോൾ തിരിച്ചു വരും എന്നു പറഞ്ഞത്‌ നീ ഒരു നിധിപോലെ സൂക്ഷിച്ചുവച്ചിരുന്നുവല്ലേ?
ഈ വന്ദനയ്‌ക്ക്‌ ജീവനുള്ളിടത്തോളം കാലം നിനക്കായി കാത്തിരിക്കുമെന്ന്‌ നീ പറഞ്ഞതിന്റെ ആഴവും പറപ്പും ഞാനിന്നാണ്‌ തിരിച്ചറിഞ്ഞത്‌.
ഇന്നു ഞാൻ പ്രണയത്തിനു മറ്റൊരു നിർവ്വചനവും കണ്ടെത്തി. ആത്മാവിന്റെ പ്രതിഫലനം ആളുകളിൽ കണ്ടെത്തുമ്പോൾ ഉണ്ടാവുന്ന തിരിച്ചറിവാണ്‌ പ്രണയം.
കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഞാനും വീട്ടുകാരും അവിടേയ്ക്കെത്തും. നമ്മുടെ റായിബറേലിയിൽ.
നീ കാത്തിരിക്കണം
സ്വന്തം............................
കത്തുമടക്കി കവറിലിട്ട്‌ അതിന്റെ വശങ്ങൾ ഒട്ടിക്കാനായി കുറച്ച്‌ ചോറെടുക്കാൻ അടുക്കളയിലേക്ക്‌ കയറിയപ്പോൾ മൂക്കിലേക്ക്‌ കാച്ചെണ്ണയുടെ ഗന്ധം ഇരച്ചു കയറി. അടുപ്പത്ത്‌ കയ്യൂന്നിയും, നീല അമരിയും, മുപ്പിരിയനും, രാമച്ചവേരും മറ്റും ചേർത്ത എണ്ണ വെട്ടിത്തിളയ്ക്കുകയാണ്‌. വെളിച്ചം കാണാതെ ഞാനെന്റെ ഓർമ്മപ്പുസ്‌തകത്തിൽ സൂക്ഷിച്ച മയിൽപീലികൾ പെറ്റുപെരുകി നൂറുകണക്കിനു കുഞ്ഞുങ്ങളുണ്ടായി.

Friday 3 April, 2009

സംസാരം

കുളിക്കാനായി പുഴക്കരയിലെത്തിയ സുധീഷ്‌ ഏതോ അധൃശ്യ ഭിത്തിയിലിടിച്ചിട്ടെന്നവണ്ണം നിന്നു. തനിക്ക്‌ വഴി മാറിപ്പോയോ എന്നവൻ സംശയിച്ചു. ആകുലതയോടെ ചുറ്റും നോക്കിയ സുധി നെടുവീർപ്പിട്ടു.
"ഇല്ല , തനിക്കു തെറ്റിയിട്ടില്ല. അവർ ഇപ്പോഴും പ്രണയിക്കുന്നുണ്ട്‌. ചുരുങ്ങിയത്‌ അമ്പത്‌ വർഷമെങ്കിലുമായിക്കാണും ഈ പ്രണയവും കെട്ടിപ്പിടുത്തവും തുടങ്ങിയിട്ട്‌. അമ്മായിപ്പനയ്‌ക്ക്‌ ഒരു മാറ്റവുമില്ല; അല്ല, എങ്ങനെ മാറാനാണ്‌? അതുപോലെയാണല്ലോ അമ്മാവൻ അമ്മായിയെ കെട്ടിപ്പിടിച്ചിരിക്കുന്നത്‌. അമ്മായിക്ക്‌ ചിലപ്പോൾ ശ്വാസം മുട്ടുന്നുണ്ടാവാം. പാവം.
തനിക്ക്‌ തെറ്റിയിട്ടില്ല; പക്ഷേ ഏരോൽക്കടവെവിടെ? ഇവിടെയുണ്ടായിരുന്ന കൈതക്കാടും കണ്ടൽക്കാടുമെല്ലാമെവിടെ? ആകാശം പോലും മാറിപ്പോയിരിക്കുന്നു.
എരണ്ടകളുടെയും മുണ്ടക്കൊക്കുകളുടെയും ശബ്‌ദത്തിനായി അവൻ കാതോർത്തു. സുധിയുടെ കാത്തിരിപ്പിനു ഫലമുണ്ടായതുപോലെ ഒരു സ്വരം കേട്ടു. അവൻ സന്തോഷത്തോടെ ശ്രദ്ധിച്ചു. പക്ഷെ ആ സ്വരം വലിയ ഇരമ്പലായി മാറിയപ്പോഴാണ്‌ അവൻ തനിക്ക്‌ പറ്റിയ അമളി മനസ്സിലാക്കിയത്‌. അത്‌ തീവണ്ടിയുടെ ഇരമ്പലായിരുന്നു. അവന്‌ നാണക്കേടും സങ്കടവും ദേഷ്യവുമെല്ലാം തോന്നി.
ഏരോൽക്കടവു മാത്രമല്ല അരയിപ്പുഴ തന്നെ അപ്രത്യക്ഷമായിരിക്കുന്നു. പൂഴിമണ്ണിനു നടുവിൽ ചെറിയ നീർക്കോലി കിടക്കുന്നതുമാതിരി പുഴ തന്റെ ജീവന്റെ തുടിപ്പറിയിക്കാൻ ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നു. പാരീസിലെ ഫ്ലാറ്റിലെ ബാത്ത്‌റൂമിൽ കിട്ടുന്ന ഇളം ചൂടുവെള്ളത്തിൽ കുളിച്ചു വളർന്ന അവന്റെ യൗവ്വനം തണുത്ത പുഴവെള്ളത്തിനായി കൊതിച്ചു. ജലത്തിനു മുകളിലേക്ക്‌ കുതിച്ചുപൊങ്ങുന്ന ചെമ്പല്ലിക്ക്‌ വേണ്ടി സുധിയുടെ കണ്ണുകൾ പരതി.
തന്റെ പിന്നിൽ ആരോ നിൽക്കുന്നതു പോലെ തോന്നി അവന്‌. തിരിഞ്ഞു നോക്കുന്നതിന്‌ മുൻപുതന്നെ മൃദുലമായ രണ്ടു കരങ്ങൾ അവനെ ചുറ്റി വരിഞ്ഞു.
"എന്താ സുധിയേട്ടാ പേടിച്ചുപോയോ?"
"ആഹാ! നീയായിരുന്നോ? ഞാനാകെ പേടിച്ചുപോയല്ലോ- നീയെന്താ ഇപ്പൊഴും കൊച്ചുകുട്ടികളെപ്പോലെ? ആരെങ്കിലും കണ്ടാൽ....."
ആരുകണ്ടാലെനിക്കെന്താ, ഇവിടെല്ലാവർക്കുമറിയാം ഞാൻ സുധിയേട്ടന്റെ പെണ്ണാണെന്ന്‌"
സുധീഷിന്റെ മുറപ്പെണ്ണാണ്‌ സുചിത്ര. അതിന്റെ സ്വാതന്ത്ര്യം അവളുടെ എല്ലാ പ്രവർത്തികളിലുമുണ്ടായിരുന്നു. എയർപോർട്ടിൽ വെച്ച്‌ കണ്ടമാത്രയിൽ ഓടിവന്ന്‌ തന്നെ കെട്ടിപ്പിടിച്ച്‌ ഉമ്മവെച്ചതോർത്തപ്പോൾ സുധി ചൂളിപ്പോയി. ഇവൾ തന്റെ കൂടെ പണ്ട്‌ പള്ളിക്കൂടത്തിൽ വന്നിരുന്ന, തന്റെ കൂടെ കളിക്കാനും കുളിക്കാനും വന്നിരുന്ന സുചിയല്ല എന്നവനു മനസിലായി. സുചിത്ര ഒരുപാടു മാറിയിരിക്കുന്നു. അവൾ മാത്രമല്ല, അവളുടെ ചുറ്റുപാടുകളും.
"എന്റെ ദേഹത്തു നിന്നു കൈയെടുക്കു പെണ്ണേ, ഇങ്ങനെയുണ്ടോ ഒരു നാണമില്ലാത്തവൾ"
"പിന്നേ, പാരീസിൽ കഴിയുന്ന സുധിയേട്ടനല്ലേ കെട്ടിപ്പിടിക്കുന്നതിൽ നാണക്കേട്‌. നാണക്കേടായിട്ടോ അതോ മടുത്തിട്ടോ?"
സുധിയുടെ വാക്കുകൾ തോണ്ടയിൽ കുരുങ്ങി. എയർപോർട്ടിൽ വെച്ച്‌ കമലമ്മായി പറഞ്ഞത്‌ അവനോർത്തു.
"പാരീസുകാരന്റെ പെണ്ണല്ലേയെന്നും പറഞ്ഞിവിടെയൊരുത്തി അമേരിക്കക്കാരെ തോൽപ്പിക്കുന്നത്ര മോഡേണായിട്ടാ നടപ്പ്‌. മട്ടും ഭാവവുമൊക്കെ അങ്ങനെ തന്നെ."
മോഡേൺ എന്ന്‌ കേട്ടപ്പോൾ സുധിയുടെ മനസ്സിൽ ഓടിയെത്തിയത്‌ ആൻമേരിയാണ്‌. പാരീസിലെ അയൽക്കാരിയും തന്റെ കൂടെ റിസർച്ചുവർക്കും ചെയ്യുന്ന ആൻമേരി. ശരീരത്തിന്റെ മർമ്മഭാഗങ്ങളിൽ ഒരൽപ്പം തുണി പുതയ്ക്കുന്നവൾ. അതും വളരെ വിമ്മിഷ്ടത്തോടെ. ക്ലാസിലിരിക്കുന്നവരുടെ എല്ലാവരുടെയും ശ്രദ്ധ തന്നിലേക്കാകർഷിക്കുവാൻ എന്തും ചെയ്യുന്നവൾ. പലപ്പോഴും ആൻ തന്നോട്‌ പറഞ്ഞിട്ടുണ്ട്‌.
"വെറുതെയിരിക്കുമ്പോൾ സുധി എന്റെ ഫ്ലാറ്റിലേക്കൊക്കെ വരണം. നമുക്കവിടെ സംസാരിച്ചിക്കാം. അതൊക്കെയല്ലേ റിസർച്ചിന്റെയൊരു രസം"
ആൻ മേരിയുടെ 'സംസാര'ത്തെക്കുറിച്ച്‌ പലപ്പോഴും കേട്ടിട്ടുള്ളതു കൊണ്ട്‌ താനിതുവരെ പോയിട്ടില്ല. വെറുപ്പാണവളോട്‌. എങ്കിലും പലരും പലപ്പോഴും അവിടെ സംസാരിക്കാൻ പോവാറുണ്ട്‌. അതാണ്‌ ആൻമേരിക്കിഷ്ടവും.
സുചിയുടെ മുഖത്തേക്കു നോക്കുമ്പോൾ ആൻമേരി ചിന്തകളിലേക്ക്‌ ഓടിയെത്തുന്നു. ചിന്തകളെ മുറിച്ചുകൊണ്ട്‌ സുചിയുടെ ചോദ്യം.
"സുധിയേട്ടനെന്തിനാ തോർത്തൊക്കെയെടുത്ത്‌ ഇങ്ങോട്ടു വന്നത്‌. ഇവിടിപ്പോഴാരും കുളിക്കാൻ വരാറില്ല. മുഴുവനും ഉപ്പുവെള്ളമാണ്‌. വാ....ഇനി വീട്ടീന്ന്‌ കുളിക്കാം"
സുധിക്ക്‌ വല്ലാത്ത ഒരു ശൂന്യത അനുഭവപ്പെട്ടു. പണ്ട്‌ താൻ ചൂണ്ടയിൽ ചെമ്മീനിനെ കോർത്തിട്ട്‌ വരാലിനെയും ചെമ്പല്ലിയെയുമൊക്കെ പിടിച്ചിരുന്ന അരയിപ്പുഴ. എരണ്ടകളെ പിടിക്കാൻ താൻ കെണി വയ്‌ക്കാറുണ്ടായിരുന്ന പനങ്കാവ്‌.....ഓർമകളുടെ വർത്തമാനത്തിലൂടെ മണൽ കയറ്റിയ ഒരു ലോറി ഇരമ്പലോടെ പാഞ്ഞുപോയി.
വൈകുന്നേരം നടക്കാനിറങ്ങിയപ്പോൾ സുചിയും കൂടെ വന്നു. ഇറുകിയ ജീൻസും ബനിയനുമിട്ട്‌. സുചിയ്‌ക്കില്ലാത്ത ഒരു വല്ലായ്‌മ സുധിയ്‌ക്കനുഭവപ്പെട്ടു. എന്തെങ്കിലും പറഞ്ഞാൽ അത്‌ ദുർവ്യാഖ്യാനിക്കപ്പെട്ടേയ്‌ക്കുമെന്നു ഭയന്ന്‌ അവൻ മൗനം പാലിച്ചു.
പ്രതാപൻ ചേട്ടന്റെ തട്ടുകടയിരുന്നിടത്തെത്തിയപ്പോൾ സുധിയുടെ കണ്ണുകൾ വിടർന്നു. തട്ടുകടയുടെ സ്‌ഥാനത്ത്‌ ഒരു രണ്ടുനില കെട്ടിടം. കടയുടെ മുൻപിൽ ലഘുവിഷ പാനീയങ്ങൾ തൂക്കിയിട്ടിരിക്കുന്നു. യൂറൊപ്യൻ സംസ്കാരം കുപ്പികളിലും പാത്രങ്ങളിലും പൊതിക്കെട്ടുകളിലുമായി വിൽക്കുന്ന പ്രതാപൻ ചേട്ടന്റെ പുതിയ കട.
മറുനാടൻ സംസ്‌കാരം കപ്പലിലൂടെയും വിമാനത്തിലൂടെയും എന്തിന്‌ ശൂന്യതയിലൂടെ പോലും പനങ്കാവിലെത്തിയിരിക്കുന്നു. സുധിയുടെ പനങ്കാവ്‌ മരിച്ചു കഴിഞ്ഞിരിക്കുന്നു.
"സുധിയേട്ടാ ഞാനിപ്പോ വരാം"
സുചി തൊട്ടടുത്ത മെഡിക്കൽസ്‌റ്റോറിലേക്കായിരുന്നു പോയത്‌. സുധിയും കൂടെ പോയി.
സുചി ചോദിച്ച ഗുളികയുടെ പേരുകേട്ടപ്പോൾ കടക്കാരന്റെ ചുണ്ടിൽ ഗൂഡസ്മിതം വിടർന്നു. അവന്റെ ഉള്ളൊന്നാളി. സുചി പതിയെ പറഞ്ഞു.
"സുധിയേട്ടൻ കുറേക്കാലം കൂടി വന്നതല്ലേ? നമുക്ക്‌ ഇതൊന്നാഘോഷിക്കണം, ഒരു മുൻകരുതലാ.........."
സുധിക്ക്‌ താൻ മറ്റാരോ ആയി മാറുന്നതായി തോന്നി. പാരീസ്‌ പനങ്കാവിലെത്തിയതറിഞ്ഞ അവൻ നടുങ്ങി. കാൽചുവട്ടിലെ മണ്ണിളകുന്നതുപോലെ തോന്നി. സമനില വീണ്ടുകിട്ടിയപ്പോൾ ആദ്യം ഓർമ്മിച്ചതു ആൻമേരിയെയാണ്‌. അന്നാദ്യമായി അവൻ ആൻമേരിയെ സ്നേഹിച്ചു. അവനു പാരീസിലേക്കു മടങ്ങുവാൻ തോന്നി. ആൻമേരിയെ കാണാൻ അവൻ വല്ലാതെ കൊതിച്ചു. ഒന്നു സംസാരിക്കുവാൻ മാത്രം. വെറുതെ സംസാരിക്കുവാൻ.

ഗാന്ധി

"ഏതാണ്ട്‌ രണ്ടു മൂന്നു വർഷം മുൻപു ഇന്ത്യയുടെ ഏതോ ഒരു കോണിൽ വച്ച്‌ ലോകത്തെ എല്ലാ ഗാന്ധിമാരും പങ്കെടുത്ത ഒരു സമ്മേളനം നടക്കുകയുണ്ടായത്രേ. അനേകം ഗാന്ധിമാർ പങ്കെടുത്ത ആ സമ്മേളനം ഒരു ചരിത്ര സംഭവമായിട്ടാണു കണക്കാക്കപ്പെടുന്നത്‌......"
"ഗാന്ധിജി ഒന്നല്ലെയുള്ളൂ മാത്തൂട്ടിച്ചായാ, പിന്നെങ്ങനാ......."
എന്റെ ചോദ്യം പൂർത്തിയാവുന്നതിനു മുൻപു തന്നെ വന്നിരുന്നു മാത്തൂട്ടിച്ചായന്റെ മറുപടി
"നീ മിണ്ടരുത്‌, എന്റെ കഥയിൽ ചോദ്യങ്ങളില്ല കാരണം കഥ എങ്ങനെ വേണമെന്നു തീരുമാനിക്കുന്നത്‌ ഞാനാ, നിനക്കു വേണ്ടെങ്കിൽ നീ കേക്കണ്ട. ങ്‌ ആ...."
പിന്നീടൊന്നും മിണ്ടുവാൻ എനിക്കു മനസു വന്നില്ല , എനിക്കെന്നല്ല ഞങ്ങളുടെ കൂട്ടത്തിലാർക്കും അതിനു ധൈര്യമുണ്ടാവാനിടയില്ല. കാരണം മാത്തൂട്ടിക്ക്‌ വയസ്സ്‌ അൻപത്തഞ്ചായി എന്നതു മാത്രമല്ല കള്ളുകുടിയനും പെണ്ണുപിടിയനുമാണെങ്കിലും അയാൾ ഒരു സ്വാതന്ത്ര സമര സേനാനിയുടെ മകനാണ്‌ എന്നതു കൊണ്ടും കൂടെയാണ്‌.
"ലോകത്താകമാനം എത്ര ഗാന്ധിമാരുണ്ട്‌ എന്നു ചോദിച്ചാൽ എനിക്കുത്തരമില്ല. ആഫ്രിക്കയിൽ നൈ ൽ നദിയുടെ ഉദ്ഭവസ്ഥാനത്തെ പൂന്തോട്ടത്തിൽ ഒരു ഉടലില്ലാഗാന്ധിയുണ്ടത്രേ. അയാള്‌ വല്യ ത്യാഗിയാണ്‌. ബ്രിട്ടനിൽ അവർക്കെല്ലാം തലവേദനയായ ഒരു ഗാന്ധിയുണ്ട്‌. അമേരിക്കൻ സർവ്വകലാശാലകളിലെ പാഠപുസ്തകങ്ങളിൽ വേറൊരു ഗാന്ധിയുണ്ട്‌. ഇന്ത്യയിലെ നിരത്തുകളിലും പാർക്കുകളിലും മറ്റും അനേകം ഗാന്ധിമാരുണ്ട്‌. വലിയ സ്വീകരണ മുറികളിലും, ചില കിടപ്പറകളിലും, ബലാൽസംഘവും, തട്ടിപ്പുകളും കണ്ടിരിക്കുന്ന മറ്റു ചില ഗാന്ധിമാർ, നീതിപീഠത്തിനു മുകളിൽ മാപ്പുസാക്ഷിയായി നിൽക്കുന്ന ഒരു കൂട്ടം ഗാന്ധിമാർ തുടങ്ങി ഒരുപാടു വിലയില്ലാത്ത ഗാന്ധിമാർ.........ഇവരിൽ നിന്നെല്ലാം ഭിന്നമായി വിലയുള്ള ഏഴു ഗാന്ധിമാരും. അവരുടെ ആകെത്തുക ആയിരത്തി അറുനൂറ്റി എൺപത്തിയഞ്ചു രൂപ. അവരുടെ സ്ഥാനം അഞ്ചു മുതൽ ആയിരം വരെയുള്ള നോട്ടുകളിലാണ്‌."
എനിക്ക്‌ വല്ലാത്ത അസ്വസ്ഥത തോന്നിത്തുടങ്ങി. മഞ്ഞച്ചുതുടങ്ങിയ ചരിത്രത്തിന്റെ താളുകൾ ആധുനികതയുടെ കൊടുങ്കാറ്റിൽ ഇളകിപ്പറിഞ്ഞുതുടങ്ങി. ഇന്ത്യൻ ചരിത്രത്തെപ്പറ്റിയുള്ള പ്രബന്ധത്തിനു വേണ്ടി വാങ്ങിയ ഗാന്ധിജിയുടെ ആത്മകഥ ബാഗിനകത്തുണ്ട്‌ എന്ന ചിന്ത എന്റെ സിരകളെ ചൂടുപിടിപ്പിച്ചു.
മാത്തൂട്ടിച്ചായൻ പറഞ്ഞു കൊണ്ടിരുന്നു.
"ഈ ഗാന്ധിമാരെല്ലാം ഉണ്ടായത്‌ മോഹൻ ദാസ്‌ കരംചന്ദ്‌ ഗാന്ധി എന്നയാളിലൂടെയാണ്‌. ഇവരെയൊക്കെ സൃഷ്ടിച്ചതോ നാഥുറാം വിനയക്‌ ഗോഡ്സെയും. ഏല്ലാ നവീനഗാന്ധിമാരും അവരുടെ പിതാവായിക്കരുത്തിയത്‌ ഗോഡ്സെയെയായിരുന്നു.
കൂടുതൽ കേൾക്കാൻ എനിക്കു കരുത്തുണ്ടയിരുന്നില്ല. അപഹാസ്യനായ സുയോധനന്റെ മനോവ്യഥയോടെ ഞാൻ പതിയെ ഷാപ്പിന്റെ വെളിയിലേക്ക്‌ നടന്നു.
പണ്ടു ഞാൻ അത്താഴമുണ്ണാതെ കിടക്കാൻ തുടങ്ങുമ്പോൾ എന്നെയൂട്ടാൻ അമ്മ പറഞ്ഞുതന്നിരുന്ന കഥകളിലൊന്നാണ്‌ അപ്പൊൾ എന്റെ മനസിലുണ്ടായിരുന്നത്‌. പാണ്ഡവരെ കൊല്ലുവാനായിട്ട്‌ കൗരവർ ഒരു മന്ത്രവാദിയെ വിളിച്ചു വരുത്തി പൂജകൾ നടത്തി. അയാൾ ഉപദേശിച്ച വിദ്യ വളരെ രസകരമായിരുന്നു. പാണ്ഡവരുടെ പ്രതിമകൾ നിർമിച്ചിട്ട്‌ പൂജകൾക്കു ശേഷം അത്‌ ഉടച്ചു കളയുക അതോടെ പാണ്ഡവരും മരിക്കും. ആ വിദ്യയെ നിഴൽക്കുത്ത്‌ എന്നോ മറ്റോ ആണ്‌ അമ്മ പറഞ്ഞിരുന്നത്‌.
ഓർമകളുടെ അപഥ സഞ്ചാരത്തിന്‌ തടയിട്ടു കൊണ്ട്‌ മാത്തൂട്ടിച്ചായന്റെ ആക്രോശം ഷാപ്പിനകത്തു നിന്നും ഉയർന്നു കേട്ടു.
"വേണ്ടെടാ നിങ്ങളെല്ലാവരും ചതിയന്മാരാ, പക്ഷെ എന്നെ പറ്റിക്കാൻ നോക്കണ്ടാ. കള്ളുതീർന്നിട്ടില്ലെന്ന്‌ എനിക്കറിയാം. ഞാമ്പോകുവാ....."
പറഞ്ഞു തീരുന്നതിനു മുൻപു തന്നെ മാത്തൂട്ടി ആടിയാടി ഷാപ്പിനു പുറത്തേക്കെത്തി.
"എട അരവിന്ദാ, പട്ടീ...... കഥ പറഞ്ഞാ കള്ളു മെടിച്ചു തരാമെന്നും പറഞ്ഞു നീയുമെന്നെ പറ്റിച്ചുവല്ലേ. നിന്റെയൊക്കെ ചരിത്രപഠനം ഞാൻ നിർത്തിത്തരാമെടാ.."
മാത്തൂട്ടിച്ചായൻ ഇരുട്ടിലേയ്ക്കു നടന്നു മറഞ്ഞു. സ്വാതന്ത്ര്യ സമരസേനാനിയും കോൺഗ്രസ്സുപ്രസ്ഥാനത്തിന്റെ മുതിർന്ന നേതാവുമായിരുന്ന കറിയാച്ചന്റെ മകനാണ്‌ മാത്തൂട്ടി. മാത്തൂട്ടിയും ഒരു കോൺഗ്രസ്സുകാരനായിരുന്നു അതു കൊണ്ടാണ്‌ എന്റെ പഠനങ്ങൾക്കായി അയാളുടെ അടുത്തെത്തിയത്‌. കോൺഗ്രസ്സിൽ നിന്നും മാത്തൂട്ടി ഒഴിവായതോ അതോ ഒഴിവാക്കിയതോ എന്നറിയില്ല, എങ്കിലും മാത്തൂട്ടിയുടെ പല്ലവിയിങ്ങനെയാണ്‌.
"പണ്ട്‌ മനുഷ്യനാവണമെങ്കില്‌ കോൺഗ്രസ്സില്‌ ചേരണമായിരുന്നു , അതോണ്ടു ഞാനും ചേർന്നു പിന്നീട്‌ മനുഷ്യനാവാൻ വേണ്ടി ഞാനാ പാർട്ടി വിട്ടു. എനിക്കതിൽ സന്തോഷമേയുള്ളൂ"
മാത്തൂട്ടിച്ചായന്റെ യാത്ര അവസാനിക്കുക സ്ഥലത്തെ പകൽമാന്യന്മാർക്കെല്ലാം പരിചിതയായ സീതയുടെ വീട്ടിലായിരിക്കും എന്നെനിക്കറിയാം. രാത്രി കുടിച്ചോണ്ടുചെന്നാൽ ഭാര്യ ഏലിയാമ്മച്ചേടത്തിയും മക്കളും പുറത്താക്കും. അതുകൊണ്ടു മിക്ക മിക്ക ദിവസവും മാത്തൂട്ടിച്ചായൻ സീതയുടെ വീട്ടിലാണ്‌ താമസം.
ഒരു വേശ്യയുടെ വീട്ടിൽ രാത്രി കടന്നു ചെല്ലുന്നതു ശരിയാണോ എന്നെനിക്കറിയില്ല, എങ്കിലും പരീക്ഷണത്തിന്റെ തുടർഭാഗങ്ങൾ അവിടെയാവാനാണ്‌ നിയോഗം.
ആധുനികതയുടെ ഹൃദയത്തുടിപ്പുകൾ മുഴുവനുമേറ്റുവാങ്ങിയ ഒരു മണിമാളിക. അതിനു മുൻപിലായി ബൊട്ടാണിക്കൽ ഗാർഡൻ പോലുള്ള ഒരു പൂന്തോട്ടം. ഉള്ളിൽ കമനീയചാരുതകൾ നിറഞ്ഞു നിൽക്കുന്ന സ്വീകരണമുറി. മുറിയുടെ ഒരു കോണിലായി പ്രകൃതിയെ മനുഷ്യൻ മാനഭംഗം ചെയ്തതിന്റെ തെളിവുപോലെ തുണിയുരിഞ്ഞ മരത്തടിയുടെമേൽ ഫോൺ. ഭിത്തിയിൽ മാൻകൊമ്പുകളും ശിൽപങ്ങളും, ചിത്രങ്ങളും നിറഞ്ഞിരുന്നു. ഒത്ത നടുവിലായി ഫ്രെയിം ചെയ്‌ത ഗാന്ധിജിയുടെ ചിത്രം. സ്വീകരണമുറിയുടെ മൂലയിലുള്ള വെയിസ്‌റ്റ്‌ ബിന്നിൽ വിശുദ്ധപാപത്തിന്റെ രക്തക്കറ പുരണ്ട ഒരു നാപ്കിൻ കിടന്നിരുന്നു.
സീത സോഫയിൽ അനന്തശയനം നടത്തുകയായിരുന്നു. മദ്യഗന്ധിയായ മാത്തൂട്ടിയുടെ വരവ്‌ സീതയെ ഉന്മത്തവതിയാക്കി. മാത്തൂട്ടി നടക്കുമ്പോൾ മദ്യം മണത്തു മത്തുപിടിച്ച ഗാന്ധിമാർ കീശയിൽ കിടന്നാടിക്കൊണ്ടേയിരുന്നു.
മാത്തൂട്ടിയുടേയും സീതയുടേയും കാമകേളികൾ കാണേണ്ടി വരുമല്ലോ എന്നോർത്തപ്പോൾ തോണ്ടയിൽ കാളകൂടം കുടുങ്ങിയപോൽ എല്ലാം നല്ലതിന്‌ എന്നാശ്വസിച്ച്‌ ഞാൻ നിന്നു.
മാത്തൂട്ടി സീതയെ കെട്ടിപ്പിടിച്ചപ്പോൾ ഫ്രെയിമിനകത്തെ ഗാന്ധിയുടെ കണ്ണുകളിൽ കാമമോ, പകയോ, സഹതാപമോ ഭാവം എന്നെനിക്കു മനസിലായില്ല. മാത്തൂട്ടിയുടെ കരങ്ങൾ അരക്കെട്ടിലമർന്നപ്പോൾ സീത തടഞ്ഞു. കറപുരണ്ട നാപ്‌കിനേക്കുറിച്ച്‌ ഞാൻ അപ്പൊഴാണു ബോധവാനായത്‌. ദേഷ്യത്തൊടെ മാത്തൂട്ടി കീശയിൽ നിന്നും അഞ്ചാറു നോട്ടുകളെടുത്ത്‌ സീതയുടെ അടിവസ്ത്രത്തിലേക്കു തിരുകി. സീതയുടെ മുഖം തെളിഞ്ഞു. ഒരു ദീനരോധനം സീതയുടെ തുടയിടുക്കുകളിൽ തട്ടി പ്രകമ്പനം കൊണ്ടു കൊണ്ടേയിരുന്നു. വീട്ടിലെത്തിയ ഞാനാദ്യം ചെയ്‌തത്‌ എന്റെ വീടിന്റെ വാതിലിനു മുകളിലുള്ള ഫ്രെയിം ചെയ്‌ത ഗാന്ധിജിയുടെ ചിത്രം ഇളക്കുകയായിരുന്നു. ഞാനാ ചിത്രം കീറി കാറ്റിൽ പറത്തി. പകരം അഞ്ചു മുതൽ ആയിരം വരെയുള്ള ഏഴുനോട്ടുകൾ ഫ്രെയിമിനകത്താക്കി വച്ചു. കാറ്റിലൂടെ ദൂരെയെവിടെനിന്നോ മാത്തൂട്ടിയുടെ വാക്കുകൾ ഒഴുകിയെത്തി.
"ഗാന്ധിയുണ്ടായാൽ കള്ളുകുടിക്കാം
ഗാന്ധിയുണ്ടായാൽ പെണ്ണുപിടിക്കാം
ഗാന്ധിയുണ്ടായാൽ ഗാന്ധിയനാവാം"
എല്ലാം ഉള്ളിലൊതുക്കി ഞാൻ പതിയെ കിടക്കയിലേക്കു ചാഞ്ഞു.

Followers

വഴിതേടി