Powered By Blogger

Sunday 12 July, 2009

മയിൽപീലി

വളോട്‌ ചോദിക്കാനായി ചോദ്യങ്ങളുടെ ഒരു വലിയ പട്ടിക തന്നെ മനസ്സിൽ കരുതി വച്ചിരുന്നു. അത്രയേറെ സംശയങ്ങൾ അവൾ മനസ്സിൽ പാകിയിരുന്നു. ഒരു ദിവസം അവളെ തനിച്ചു കിട്ടിയപ്പോൾ ഞാൻ ചോദിച്ചു.
"നീ മുടിയിൽ എണ്ണ വയ്‌ക്കാറില്ലേ"
മുന്നോട്ടു വീണു കിടന്ന ഇടതൂർന്ന മുടിയിഴകൾ മാടിയൊതുക്കിക്കൊണ്ട്‌ അവൾ പറഞ്ഞു.
"എനിക്ക്‌ വെളിച്ചെണ്ണയുടെ മണം ഇഷ്ടമല്ല"
"കാച്ചിയെണ്ണയ്‌ക്കു നല്ല മണമല്ലേ"
അവൾ ഒന്നും മിണ്ടിയില്ല. എന്റെ മുഖത്തേക്കു നോക്കി പതുങ്ങനെ ചിരിച്ചു. ആ ചിരിയിൽ പരിഹാസം ഉണ്ടായിരുന്നോ എന്നറിയില്ല. ഞാൻ പിന്നീട്‌ ഒന്നും ചോദിച്ചില്ല. കാരണം നീ പൗഡറിടാത്തതെന്താണ്‌, സ്വർണ്ണം ഇടാത്തതെന്താണ്‌, സ്പ്രേ അടിക്കാത്തതെന്താണ്‌ തുടങ്ങിയ വിഡ്ഡിച്ചോദ്യങ്ങളായിരുന്നു എല്ലാം.
പ്രിയപ്പെട്ട വന്ദനയ്‌ക്ക്‌,
ഞാൻ തുടക്കത്തിൽ വിവരിച്ച രംഗം മറന്നിട്ടുണ്ടാകില്ല എന്നെനിക്കറിയാം. ജൂലായ്‌ മാസത്തിലെ കൊടും ചൂടുള്ള ദിവസം ബല്ലാഗ്രാമത്തിനു മുകളിൽ സൂര്യൻ ഉറഞ്ഞുതുള്ളുമ്പോൾ അകത്തും പുറത്തും ചൂടുമായി സ്‌കൂൾ ഗ്രൗണ്ടിനരികിലെ വേപ്പിന്റെ ചുവട്ടിൽ ഞാൻ നിന്നോട്‌ സംസാരിച്ച നിമിഷം.
എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല, ഈ നിമിഷവും നീയെന്നെ സ്‌നേഹിക്കുന്നുവേന്ന്‌. പ്രണയത്തിന്റെ നീരുറവകളെല്ലാം വറ്റിവരണ്ട്‌ നിരാശയുടെ പടുകുഴിയിലേക്ക്‌ ഞാൻ ആയുമ്പോഴാണ്‌ പിടിവള്ളി പോലെ നിന്റെ കത്ത്‌. എന്റെ ഓർമ്മപ്പുസ്തകത്തിന്റെ താളുകൾക്കിടയിൽ നിന്നും നിന്റെ മിടിക്കുന്ന ഹൃദയം ഞാൻ കണ്ടെത്തി വന്ദനാ.................

ഇന്നു വരെ ഞാൻ മനസ്സിലാക്കിയത്‌ ഫോൺവിളിക്കാതെയും, കത്തെഴുതാതെയും, കാണതെയുമിരുന്നാൽ എത്രമേൽ സ്‌നേഹിച്ച പുരുഷനേയും പെൺകുട്ടികൾ മറക്കുമെന്നാണ്‌. നമ്മൾ പിരിഞ്ഞ്‌ എട്ടു വർഷങ്ങൾക്കു ശേഷം എഴുതിയ കത്ത്‌ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു.
* * * * *
ഉത്തർപ്രദേശിന്റെ തലസ്‌ഥാനമായ ലക്‌നൗവിൽ നിന്നും 85 കിലോമീറ്റർ പടിഞ്ഞാറോട്ടു സഞ്ചരിച്ചാൽ റായിബറേലി ജില്ലയിലെ - മറ്റെന്തിനേക്കാളും ഏറെ റായിബറേലിയെ ഇന്ദിരാഗാന്ധിയുടെ മണ്ഡലം എന്നറിയപ്പെടുന്നതായിരുന്നു അവിടുത്തുകാർക്കിഷ്‌ടം- ബല്ലാ എന്ന കാർഷിക ഗ്രാമത്തിലെത്താം. കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന പാടത്തിനു നടുവിലായി റോഡരികിൽ കാണുന്ന മഞ്ഞ പെയിന്റടിച്ച കെട്ടിടസമുച്ചയമാണ്‌ എന്റെ ഓർമകളുടെ കളിത്തീരമായ നെഹ്‌റു സെന്റ്രൽ സ്‌കൂൾ. സ്‌കൂൾ കെട്ടിടങ്ങളും ഹോസ്റ്റലുകളും നാൽപതടി ഉയരമുള്ള ഒരു ടാങ്കുമൊഴികെ മറ്റൊരു കെട്ടിടവും അടുത്തെവിടെയുമില്ല. ഇടയ്‌ക്കിടയ്‌ക്ക്‌ നിറം മാറുന്ന പാടങ്ങളാൽ ചുറ്റപ്പെട്ട ഒരു ദ്വീപാണ്‌ സ്‌കൂൾ ക്യാംപസ്‌ എന്നു പറയാം. ഇടയ്ക്കിടയ്‌ക്ക്‌ കടുകടാ ശബ്‌ദം മുഴക്കിപ്പോകുന്ന കുതിരവണ്ടികളും, വല്ലപ്പോഴും മാത്രം പോകുന്ന ട്രാക്‌ടറുകളുമൊഴിച്ചാൽ റോഡ്‌ വിജനമാണ്‌. വിശാലമായ പാടത്തങ്ങിങ്ങായി കാണുന്ന വേപ്പും, ബബൂളും, ബൈറും, മാവുമൊഴിച്ചാൽ കാഴ്ച്ചയ്ക്ക്‌ മറ്റു തടസ്സങ്ങളൊന്നുമില്ല. ഇവിടെനിന്നും മുക്കാൽ കിലോമീറ്റർ നടന്നാൽ തൊട്ടടുത്ത ടൗണായ മഹരാജ്‌ ഗഞ്ചിലെത്താം. ഒന്നര കിലോമീറ്റർ എതിർദിശയിൽ നടന്നാൽ ബല്ലാ ഗ്രാമത്തിലെത്താം. വലിയ തടാകവും, നൂറു നൂറ്റമ്പതു കുടിലുകളുമുള്ള ഒരു കൊച്ചു ഗ്രാമം. ഒരു നൂറ്റാണ്ടു പിറകിൽ ജീവിക്കുന്ന സമൂഹം.
ജൂൺ ജൂലൈ മാസത്തിലെ കൊടുംചൂടിൽ വറചട്ടിയിലെ കടുകു പോലെയാണ്‌ ഞങ്ങൾ സ്കൂളിൽ കഴിച്ചു കൂട്ടിയത്‌. ആ വേനൽചൂടിലായിരുന്നു മനസ്സിൽ കുളിരു വീഴ്തിക്കൊണ്ട്‌ ക്ലാസ്സിൽ ഒരു അതിഥി വന്നത്‌. തോളൊപ്പം മുടിയുള്ള വെളുത്ത്‌ സുന്ദരിയായ ഒരു പാവാടക്കാരി. നീലയും വെള്ളയും യൂണിഫോം ധരിച്ച്‌ ഇടം തോളിൽ ബാഗും തൂക്കി വലം കയ്യിൽ തൂവാലയുമായി ഒരു നേർത്ത പുഞ്ചിരിയോടെ അവൾ ക്ലാസ്സിലേക്ക്‌ കയറിയപ്പോൾ എന്റെ ഹൃദയമിടിപ്പ്‌ ഒരു നിമിഷത്തേക്ക്‌ നിലച്ചു പോയി. വെപ്രാളം കൊണ്ട്‌ വെട്ടിവിയർത്ത ഞാൻ പൊടുന്നനെ ഒരു കാമുകനായി മാറി. വെയിലത്തു നടന്നു വന്ന അവൾ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു. നേരിയ കുപ്പായത്തിന്റെ അടിയിൽ വെള്ള പെറ്റിക്കോട്ട്‌ വ്യക്‌തമായി തെളിഞ്ഞുകാണാം. ക്ലാസ്സു മുഴുവൻ നോക്കിയ അവൾ ഏറ്റവും പിന്നിൽ എന്റെ തൊട്ടപ്പുറത്തുള്ള ബെഞ്ചിൽ വന്ന്‌ ഇരുന്നതോടെ ഞാൻ ഉറപ്പിച്ചു, ഞാൻ ഇന്നു മുതൽ കാമുകനാണ്‌. ഒരു ഒമ്പതാം ക്ലാസ്സുകാരന്റെ പ്രണയം തുടങ്ങിയത്‌ ഇപ്രകാരമായിരുന്നു.
ആഴ്‌ചകൾക്ക്‌ ശേഷം വന്ദനഹരി എന്ന ആ കുട്ടിയുടെ അച്ചൻ ഹരിനാരായണൻ മലയാളിയാണെന്നും അവൾക്ക്‌ മലയാളം അറിയാമെന്നും കേട്ടതിൽപിന്നെ അവളോട്‌ സംസാരിക്കാൻ വല്ലാത്ത വെമ്പലായി.
സുഹൃത്തേ ഇതാണ്‌ എന്റെ കത്തിനു പുറത്തുള്ള കഥ.
* * * * * * *
അഞ്ചുവർഷം മുൻപ്‌ എന്റെ ഫോട്ടോ ആവശ്യപ്പെട്ട്‌ നീയെഴുതിയ കത്തിന്‌ മറുപടി അയക്കാത്തതോടെ നീ എന്നെ മറന്നിരിക്കും എന്നാണ്‌ കരുത്തിയത്‌.
സ്കൂളിൽ നിന്നും മഹരാജ്‌ഗഞ്ഞിലേക്കുള്ള വഴിയുടെ ഓരത്ത്‌ രാംജിത്തിന്റെ കുടിലിനു പിറകിലെ വൈക്കോൽ കൂനയുടെ ഇടയിലിരുന്ന് നമ്മൾ പറഞ്ഞ കഥകളുടെ ആഴം എനിക്ക്‌ ഇന്നു മനസിലാവുന്നുണ്ട്‌. ദീപാവലിയുടെ ലീവ്‌ കഴിഞ്ഞ്‌ കേരളത്തിൽ നിന്ന്‌ മടങ്ങുമ്പോൾ ഞാൻ വാങ്ങിയ കോഴിക്കോടൻ ഹലുവയും ചിപ്‌സും, നീ കൊണ്ടുവന്ന രസ്‌ഗുളയും പേഡയും മറ്റും നമ്മൾ പങ്കിട്ട്‌ കഴിച്ചത്‌................നിന്റെ മടിയിൽ തല വെച്ച്‌ വിളറിയ മാനത്തു നോക്കി ഭാവി കഥകൾ മെനഞ്ഞെടുത്ത്‌ നമ്മൾ ചിരിച്ചത്‌.....................നമ്മളെ ചീത്ത പറഞ്ഞ രാംജിത്തിന്‌ 15 രൂപയും ഹലുവയും കൊടുത്തത്‌.................നഷ്ടമായ നിമിഷങ്ങളുടെ ഓർമ്മപ്പെടുത്തലുകളിൽ ഞാനിന്ന്‌ നീറുകയാണ്‌.
തൊലി തുളച്ചിറങ്ങുന്ന കൊടുംതണുപ്പത്ത്‌ നമ്മൾ ടൂറിനു പോയ നിമിഷങ്ങൾ.
ഡിസംബറിലെ അവസാനവാരം, രാവിലെ പതിനൊന്നു മണിക്കും മാറാത്ത മഞ്ഞ്‌. സ്വെറ്ററും ഗ്ലൗസും, മഫ്ലാറുമിട്ട്‌ മുഖത്ത്‌ മുഴുവൻ പെട്രോളിയം ജെല്ലി തേച്ച്‌ തണുത്ത്‌ വിറച്ച്‌ 44 കുട്ടികളും 3 അധ്യാപകരും. ആ യാത്രയിലെ തണുപ്പിലാണ്‌ ഞാനൊരു കണ്ടു പിടുത്തം നടത്തിയത്‌. മരംകോച്ചുന്ന തണുപ്പിലും ഇളം ചൂട്‌ അനുഭവപ്പെടുന്ന പ്രതിഭാസത്തെയാണ്‌ പ്രണയമെന്നു വിളിക്കുക എന്നതായിരുന്നു അത്‌.
മനോഹാരിതയുടെ പര്യായമായ നൈനിറ്റാൾ തടാകത്തിലെ പെഡൽബോട്ട്‌ യാത്ര. നമ്മൾ പെഡൽബോട്ട്‌ ചവിട്ടി കായലിന്റെ നീളം അളന്നതും ഞാൻ നിനക്കു നൽകിയ താമരപ്പൂവും...............
ഫാറ്റെപ്പൂർ സിക്രിയും, വരാണസിയും, റെഡ്‌ഫോർട്ടും, മധുരയും, ...................സാന്ദീപനി മഹർഷിയുടെ ആശ്രമത്തിൽവെച്ച്‌ മയിലുകളുടെയും, മാനുകളുടെയും നടുവിൽ നിലത്തിരുന്ന്‌ ഭക്ഷണം കഴിച്ചതും, ഒരു സന്ന്യാസിയുടെ നിർദ്ദേശപ്രകാരം കള്ളകൃഷ്‌ണനെ മനസ്സിലോർത്ത്‌ മണ്ണുതിന്നതും മറ്റും ഇന്നും ഓർമ്മയിൽ തികട്ടിവരുന്നു. പ്രണയത്തിന്റെ മൂർത്തീഭാവമായ താജ്മഹലിന്റെ കവാടം കൈകോർത്തു പിടിച്ചു കടന്നപ്പോൾ നമ്മളനുഭവിച്ച സംതൃപ്തി എനിക്കിന്നും പറഞ്ഞറിയിക്കാൻ കഴിയുന്നില്ല. താജ്‌മഹലിനു മുൻപിലെ പുൽതകിടിയിലും, പൂന്തോട്ടത്തിലുമിരുന്നു അഭയ്ച്ചോപ്രയുടെ ക്യാമറയിൽ നമ്മൾ പകർത്തിയ രംഗങ്ങൾ, കാലിലൂടെ തണുപ്പരിച്ചുകയറുന്ന മാർബിൾ പാളികൾ ചവിട്ടി നടന്നപ്പോൾനമ്മൾ ശരിക്കും ഷാജഹാനും മുംതാസുമായി മാറ്യിരുന്നോ എന്നെനിക്കു സംശയമുണ്ട്‌. മുംതാസിന്റെ ഖബറ്‌ കാണാനായി താജ്‌മഹലിനുള്ളിൽ കടന്നപ്പോൾ ആ നേർത്ത വെളിച്ചത്തിൽ നീയെന്നെ പെട്ടെന്ന്‌ കെട്ടിപ്പിടിച്ചതും എന്റെ കവിളിൽ മൃദുവായി ഉമ്മവെച്ചതും.......................ആ ചൂട്‌ ഇന്നുമന്റെ കവിളിൽ തങ്ങിനിൽപ്പുണ്ട്‌.
യാത്രയ്‌ക്കു ശേഷം തിരികെ മടങ്ങിയപ്പോൾ ബസ്സിൽ വെച്ച്‌ ഞാൻ പറഞ്ഞിരുന്നു.
"വന്ദൂ, നിനക്ക്‌ മഞ്ഞുകാലത്ത്‌ വശ്യമായ ഒരു ഗന്ധമാണ്‌. കണ്ണടച്ചാലും നിന്നെ ഞാൻ തിരിച്ചറിയുന്നതും അങ്ങനെയാണ്‌."
ലോകം കീഴടക്കിയ സന്തോഷത്തോടെ ചിരിച്ചുകൊണ്ട്‌ നീയെന്റെ തോളിലേക്കു ചാരിയിരുന്നു. നിനക്ക്‌ ഇപ്പോഴും ആ ഗന്ധമുണ്ടോ? എന്റെ ഇന്ദ്രിയങ്ങൾക്ക്‌ ഇന്നും ആ ഗന്ധം പരിചിതമാണ്‌.
മഞ്ഞു മാറി നേരിയ ചൂട്‌ പരന്നുതുടങ്ങിയ മാർച്ചിൽ നമ്മൾ ആഘോഷപൂർവം ഹോളി കൊണ്ടാടിയത്‌ ഞാനിടയ്ക്കിടെ ടിവിയിൽ പരസ്യങ്ങൾ കാണുമ്പോൾ ഓർക്കാറുണ്ട്‌. അന്നു നീയെന്റെ കവിളുകളിൽ പൂശിയ വർണങ്ങൾ ഇന്നെന്റെ ഹൃദയത്തിൽ മായാതെ കിടപ്പുണ്ട്‌. നാനാതരം വർണങ്ങളിൽ കുളിച്ചു പരസ്‌പരം തിരിച്ചറിയാനാവാതെ നമ്മൾ കൂട്ടുകാരോടൊത്ത്‌ ബല്ലയിലെ തടാകത്തിൽ നീന്തിക്കുളിച്ചത്‌. തടാകത്തിൽ നിന്നും നമ്മൾ പറിച്ചു തിന്ന സിംഗാഡയുടെ രുചി നാവിലിപ്പോഴുമുണ്ട്‌. ഞാനിവിടെ പലയിടത്തും പിന്നീട്‌ സിംഗാഡയ്‌ക്കു വേണ്ടി നടന്നിട്ടുണ്ട്‌, പക്ഷെ ഇന്നു വരെ ഞാനതു കണ്ടെത്തിയിട്ടില്ല.
ഏപ്രിലിൽ ഞാൻ നമുക്കു കാവൽ നിന്ന പാടങ്ങളേയും, കൂട്ടം നൽകിയ പ്രകൃതിയേയും പിരിഞ്ഞ്‌ കേരളത്തിലേക്കു മടങ്ങുമ്പോൾ തിരിച്ചു വരും എന്നു പറഞ്ഞത്‌ നീ ഒരു നിധിപോലെ സൂക്ഷിച്ചുവച്ചിരുന്നുവല്ലേ?
ഈ വന്ദനയ്‌ക്ക്‌ ജീവനുള്ളിടത്തോളം കാലം നിനക്കായി കാത്തിരിക്കുമെന്ന്‌ നീ പറഞ്ഞതിന്റെ ആഴവും പറപ്പും ഞാനിന്നാണ്‌ തിരിച്ചറിഞ്ഞത്‌.
ഇന്നു ഞാൻ പ്രണയത്തിനു മറ്റൊരു നിർവ്വചനവും കണ്ടെത്തി. ആത്മാവിന്റെ പ്രതിഫലനം ആളുകളിൽ കണ്ടെത്തുമ്പോൾ ഉണ്ടാവുന്ന തിരിച്ചറിവാണ്‌ പ്രണയം.
കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഞാനും വീട്ടുകാരും അവിടേയ്ക്കെത്തും. നമ്മുടെ റായിബറേലിയിൽ.
നീ കാത്തിരിക്കണം
സ്വന്തം............................
കത്തുമടക്കി കവറിലിട്ട്‌ അതിന്റെ വശങ്ങൾ ഒട്ടിക്കാനായി കുറച്ച്‌ ചോറെടുക്കാൻ അടുക്കളയിലേക്ക്‌ കയറിയപ്പോൾ മൂക്കിലേക്ക്‌ കാച്ചെണ്ണയുടെ ഗന്ധം ഇരച്ചു കയറി. അടുപ്പത്ത്‌ കയ്യൂന്നിയും, നീല അമരിയും, മുപ്പിരിയനും, രാമച്ചവേരും മറ്റും ചേർത്ത എണ്ണ വെട്ടിത്തിളയ്ക്കുകയാണ്‌. വെളിച്ചം കാണാതെ ഞാനെന്റെ ഓർമ്മപ്പുസ്‌തകത്തിൽ സൂക്ഷിച്ച മയിൽപീലികൾ പെറ്റുപെരുകി നൂറുകണക്കിനു കുഞ്ഞുങ്ങളുണ്ടായി.

Followers

വഴിതേടി